കാർഷിക യന്ത്രവൽക്കരണം
ലോകത്താകമാനം കൃഷി ഭൂമിയുടെ വ്യാപ്തി പരിമിതമാണ്. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യക്കനുസരിച്ച് ഭക്ഷണത്തിന്റെ ആവശ്യകത ഏറിവരികയുമാണ്. വര്‍ദ്ധിച്ചു വരുന്ന ഭക്ഷണത്തിന്റെ ആവശ്യകത നിറവേറ്റുവാനായി പരിമിതമായ കൃഷി ഭൂമിയില്‍ നിന്നുള്ള ഭക്ഷ്യ ഉല്പാദനം കൂട്ടേണ്ടതും കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പുവരുത്തേണ്ടതും പ്രാധാന്യമര്‍ഹിക്കുന്നു. ലോകത്തിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തിന് ഇത് വലിയൊരു വെല്ലുവിളിയായി തീരുന്നു. എന്തെന്നാല്‍ ലോക ഭൂവിസ്തൃതിയുടെ 2.4 ശതമാനവും ജലസ്രോതസ്സിന്റെ 4 ശതമാനവും മാത്രം കൈമുതലായുള്ള ഇന്ത്യ ലോകജനസംഖ്യയുടെ 17 ശതമാനത്തിന്റെയും കന്നുകാലി സമ്പത്തിന്റെ15 ശതമാനത്തിന്റെയും ഭക്ഷ്യആവശ്യകത നിറവേറ്റേണ്ടിയിരിക്കുന്നു. ഭക്ഷ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ സമയബന്ധിതവും കൃത്യതയുമാര്‍ന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഇത് യാഥാര്‍ഥ്യമാക്കുന്നതില്‍ കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന്റെ പങ്ക് പരമപ്രധാനമാണ്.
പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ്, രാജസ്ഥാന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കാര്‍ഷിക ഊര്‍ജ്ജലഭ്യത 2014-ലെ കണക്കനുസരിച്ച് ദേശീയ ശരാശരിയായ ഹെക്ടറിന് 1.73 കിലോ വാട്ടിനും മുകളിലാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത് ദേശീയ ശരാശരിയിലും താഴെയാണ്. കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന്റെ തോത് കൃഷിയോഗ്യമായ ഭൂമിക്ക് ഹെക്ടറിന് 2 കിലോ വാട്ട് എന്ന ലക്ഷ്യത്തില്‍ എത്തിക്കുവാനാവശ്യമായ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കി വരുന്നത്.
കാര്‍ഷിക മേഖലയില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായും ഉത്പാദന ചെലവു കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായുമാണ് കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ യന്ത്രവല്‍ക്കരണ പ്രോത്സാഹന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. കര്‍ഷകരും തൊഴിലാളികളും നേരിടുന്ന പ്രയാസങ്ങള്‍ വലിയൊരളവോളം പരിഹരിക്കപ്പെടുന്നതിനൊപ്പം കൃഷിപ്പണികള്‍ സമയബന്ധിതമായും കൃത്യതയോടെയും നിര്‍വഹിക്കാനും യന്ത്രവല്‍ക്കരണം സഹായകമാവും. നെല്‍കൃഷിമേഖലയില്‍ നിലമൊരുക്കല്‍ തൊട്ട് നടീല്‍, കള നിയന്ത്രണം, വിള സംരക്ഷണം, കൊയ്ത്ത്, മെതി തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും യന്ത്രവല്‍ക്കരിക്കുന്നതിനുള്ള സാഹചര്യം നിലവിലുണ്ട്. എന്നാല്‍ ഇവയ്ക്കാവശ്യമായ യന്ത്രങ്ങളുടെയും അവ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രാവീണ്യമുള്ള തൊഴിലാളികളുടെയും ലഭ്യത പലപ്പോഴും ഒരു പ്രശ്നമാകാറുണ്ട്. വലിയ മുതല്‍ മുടക്ക് വരുന്നതിനാല്‍ യന്ത്രങ്ങള്‍ സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നത് പ്രായോഗികമല്ല. തെങ്ങ്, കമുക്, വാഴ, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയ പല വിളകള്‍ക്കും കരഭൂമിയിലെ കൃഷിക്കും അനുയോജ്യമായ പലവിധ യന്ത്രസാമഗ്രികള്‍ നിലവിലുണ്ടെങ്കിലും ഇവയ്ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. കാര്‍ഷിക മേഖലയിലെ ഊര്‍ജ്ജ നിക്ഷേപം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മനുഷ്യവിഭവശേഷിക്കൊപ്പം യന്ത്രങ്ങളുടെ സഹായവും തേടേണ്ടതുണ്ട്. ട്രാക്ടര്‍, പവര്‍ ടില്ലര്‍ തുടങ്ങിയവ ഏറെക്കാലമായി പ്രചാരത്തില്‍ ഉണ്ടെങ്കിലും ഇവയുടെ വൈവിദ്ധ്യമാര്‍ന്ന ഉപയോഗങ്ങളെപ്പറ്റി കര്‍ഷകര്‍ ഇനിയും ബോധവാന്മാരല്ല ആധുനിക കൃഷി യന്ത്രങ്ങളെക്കുറിച്ചും ഓരോ പ്രദേശത്തിനും ഓരോ വിളകള്‍ക്കും യോജിക്കുന്ന യന്ത്രങ്ങളുടെ സവിശേഷതകളെക്കുറിച്ചും കര്‍ഷകര്‍ക്ക് അറിവു പകരേണ്ടതുണ്ട്. യന്ത്രങ്ങളുടെ പ്രവര്‍ത്തനം, പരിപാലനം, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ വൈദഗ്ദ്യം ഉള്ളവര്‍ തന്നെ വേണം യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാനും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനും യുവാക്കള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍ എന്നിവരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും യന്ത്രവല്‍ക്കരണം കൂടിയേ തീരൂ. കൃഷിപ്പണിയിലെ അമിതമായ അദ്ധ്വാനത്തിനു പകരം ആയാസരഹിതമായി ഇത്തരം പ്രവൃത്തികള്‍ നടത്താനാവുമെന്നതിനാല്‍ യന്ത്രവല്‍ക്കരണം കര്‍ഷക തൊഴിലാളികള്‍ക്കും ഏറെ ആശ്വാസകരമാണ്.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കീഴില്‍ വ്യക്തികള്‍ക്കും കര്‍ഷക സമിതികള്‍ക്കും സബ്സിഡി നിരക്കില്‍ യന്ത്രങ്ങള്‍ നല്കുന്ന പദ്ധതികള്‍ ഏറെക്കാലമായി നടപ്പിലാക്കി വരുന്നു. പരിശീലനം കിട്ടിയിട്ടുള്ള വിദഗ്ധ തൊഴിലാളികളുടെ സഹായത്തോടെ കൃഷിയിടങ്ങളില്‍ യന്ത്രങ്ങളുടെ സേവനമെത്തിക്കുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങളും പ്രാദേശികമായ പ്രത്യേകതകളും കണക്കിലെടുത്താണ് യന്ത്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഈ യന്ത്രങ്ങളുടെയും ഓപ്പറേറ്റര്‍മാരുടെയും സേവനം മിതമായ നിരക്കില്‍ കര്‍ഷകരിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ജില്ല/ ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് തലത്തില്‍ കസ്റ്റംഹയറിംഗ്/അഗ്രോ സര്‍വീസ് സെന്റര്‍/ കാര്‍ഷിക കര്‍മ്മ സേനകള്‍ എന്നീ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആധുനികമായ യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതിനും യന്ത്രോപകരണങ്ങളുടെ പ്രവര്‍ത്തനവും പരിപാലനവും സംബന്ധിച്ച പ്രായോഗിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുള്ള ഔദ്യോഗിക സംവിധാനങ്ങളും ഇപ്പോള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.







സര്‍വ്വീസ് ബുക്കിംഗ്
ലോഗിന്‍ ചെയ്യുക


nic.in, വെബ്സൈറ്റ് : www.kerala.nic.in